പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ് #Parliament
പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് രണ്ട് മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു.
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനെതിരെ രാവിലെ പാര്‍ലമെന്‍റ് കവാടത്തിലും എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ജഗദീപ് ധന്‍കറിന്‍റെ രാജിയില്‍ ദുരൂഹത തുടരുന്നതിനിടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലമെന്‍റില്‍ കൂടിക്കാഴ്ച നടത്തി.
അതേസമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിക്ക് പിന്നിൽ ആരോഗ്യപരമായ കാരണങ്ങൾ മാത്രമല്ലെന്ന് റിപ്പോർട്ടുകൾ. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ, പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻകറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന് ഇഷ്ടമാകാത്തത് രാജിയിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം കേന്ദ്രം തയ്യാറാക്കുകയും പ്രതിപക്ഷ എംപിമാരിൽ നിന്ന് ഒപ്പുകൾ വാങ്ങുകയും ലോക്സഭയിൽ അവതരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ധൻകർ പ്രതിപക്ഷ എംപിമാരുടെ പ്രമേയം സർക്കാരിനെ അറിയിക്കാതെ അംഗീകരിച്ചപ്പോൾ സർക്കാർ പ്രതിസന്ധിയിലായി. തുടർന്ന് ബിജെപിയിലും കേന്ദ്ര സർക്കാറിലും വൈസ് പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു.