ഒറ്റ ദിവസം, കണ്ണൂരിനെ കണ്ണീരിലാഴ്ത്തി മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് മുങ്ങി മരണങ്ങൾ. മുൻകരുതലുകൾ എന്തൊക്കെ ? ഇവിടെ വായിക്കുക.. #KannurDrowningAccidents


ഒറ്റ ദിവസം, കണ്ണൂരിനെ കണ്ണീരിലാഴ്ത്തി മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് മുങ്ങി മരണങ്ങൾ. 14നും 19നും ഇടയിൽ പ്രായമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. പയ്യാവൂർ, പഴയങ്ങാടി, തളിപ്പറമ്പ എന്നിവടങ്ങളിലാണ് അപകടങ്ങൾ സംഭവിച്ചത്. പഴങ്ങാടിയിൽ 4 വിദ്യാർഥികൾ അപകടത്തിൽ പെട്ടെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായി.

പയ്യാവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസുകാരി മുങ്ങി മരിച്ചു. കോയിപ്രയിലെ വലക്കുമറ്റത്തിൽ ഷാജീവ്-ഷിൻ്റു ദമ്പതികളുടെ മകൾ അലീനയാണ് (14) മരിച്ചത്. ഇന്ന് വൈകീട്ട് നാലിനായിരുന്നു സംഭവം 

സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. പൈസക്കരി ദേവമാത സ്കൂൾ വിദ്യാർഥിനിയാണ്.


പഴയങ്ങാടി ചൂട്ടാട് ബീച്ചിനോട് ചേർന്നുള്ള അഴിമുത്ത് 4 വിദ്യാർഥികൾ  ഒഴുക്കിൽപ്പെട്ടു. ഒരു കുട്ടി മരിച്ചു. പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ഫൈറൂസ് വലിയകത്ത് ആണ് മരിച്ചത്. 

ഇന്ന് വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം. നീന്തൽ പഠിക്കാനിറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. മാസി, മിസ്ഹബ്, യാസീൻ എന്നിവരെ രക്ഷപ്പെടുത്തി. പോലീസ്, ഫയർഫോഴ്സ് നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. 

തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി അബ്ദിൽ റഷീദിൻ്റെ മകൻ ഷാഹിദ് (19) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ തൂക്കുപാലത്തിന് താഴെ  ഇറങ്ങിയപ്പോഴാണ് അപകടം.

മഴക്കാലത്ത് ഇത്തരം അപകടങ്ങൾ തുടർക്കഥയാണ്. വിനോദ കേന്ദ്രങ്ങളിലും പുഴകളിലും കുളങ്ങളിലും പോകുന്നവർ കൃത്യമായ മുൻകരുതൽ എടുക്കണമെന്നും, ഇത്തരം സ്ഥലങ്ങളിൽ പരിചയമുള്ളവരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നതും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ അപകടങ്ങൾ കാണിച്ചു തരുന്നു. കൗമാരക്കാർ മുന്നറിയിപ്പുകൾ വകവെക്കാതെയും സോഷ്യൽ മീഡിയ പോസ്റ്റുകളെ പിന്തുടർന്നും പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് പോകരുത് എന്നതാണ് അപകടം ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന കാര്യം. നീന്തൽ വശമുള്ളവർക്ക് പോലും ഒന്നും ചെയ്യുവാൻ കഴിയാത്ത നിഗൂഢ സ്ഥലങ്ങളും കരകവിഞ്ഞൊഴുകുന്ന ജലാശയങ്ങളും അപകടക്കെണി ഒരുക്കി മാടി വിളിക്കുമ്പോൾ സംയമനവും മുൻകരുതലുമാണ് അപകടം കുറയ്ക്കുവാൻ കാരണമാകുന്നത്. അപകട ശേഷം അധികൃതരെ പഴി ചാരുന്നതിന് പകരമായി അപകടം വരാതെ സൂക്ഷിക്കുക എന്നുള്ള ലളിതവും പ്രധാനവുമായ കാര്യം ചെയ്യുക എന്നതാണ് അപകടങ്ങളുടെ വെളിച്ചത്തിൽ പറയുവാനുള്ളത്. നമുക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും നാം കരുതലോടെയിരിക്കേണ്ടത് അത്യവശ്യമാണ് എന്നത് ഈ അപകടങ്ങൾ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.


ഒരു ദിവസം കേരളത്തില്‍ ശരാശരി മൂന്നില്‍ കൂടുതല്‍ പേര്‍ വെള്ളത്തില്‍ മുങ്ങി മരിക്കുന്നുണ്ടെന്ന് അറിയുമ്പോഴാണ് മുങ്ങിമരണത്തിന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്ന് മനസ്സിലാകുക. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങൾ വെള്ളത്തില്‍ മുങ്ങിയാണ്. നീന്തലറിയാത്ത ആരോഗ്യമുള്ള ഒരാള്‍ വെള്ളക്കെട്ടില്‍ വീണാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ രക്ഷപ്പെടുത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മുങ്ങിമരണത്തിന്റെ ഗൗരവം ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ജുലൈ 25 ലോക മുങ്ങി മരണ നിവാരണ ദിനാചരണമായി ആചരിക്കുന്നത്. സംസ്ഥാന തലത്തിലും ബോധവത്കരണ പരിപാടികള്‍ ഇന്ന് നടക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ''ആരും മുങ്ങി മരിക്കരുത്, പ്രതിരോധിക്കാം നമുക്ക്'' എന്ന സന്ദേശത്തിന് ഊന്നല്‍ നല്‍കി സംസ്ഥാന, ജില്ലാ തലങ്ങളില്‍ വിവിധയിനം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

മുങ്ങി മരണങ്ങള്‍ എങ്ങനെ തടയാം

വിദ്യാര്‍ഥികളെ ശാസ്ത്രീയമായി നീന്തല്‍ പരിശീലിപ്പിക്കുക.

പ്രഥമ ശൂശ്രൂഷാ പരിശീലനം നല്‍കുക.

വിദ്യാര്‍ഥികളെ ജലാശയങ്ങളെക്കുറിച്ചും അവയുടെ സ്വഭാവങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക.

ഖനനം കഴിഞ്ഞ പാറ ക്വാറികളിലും ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുക.

ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പ് വരുത്തുക.

ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക

അപകടം എങ്ങനെ ഒഴിവാക്കാം

പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങരുത്, നീന്തല്‍ അറിയാമെങ്കില്‍ പോലും

ജലയാനയാത്രയില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കുക

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക

മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക

ജലാശയങ്ങളുടെ അരികില്‍ താമസിക്കുന്നവര്‍ കുട്ടികള്‍ അവിടേക്ക് പോകാതെ ശ്രദ്ധിക്കുക

ലഹരി ഉപയോഗിച്ചാല്‍ സുരക്ഷിതമായി എവിടെയെങ്കിലും ഇരിക്കുക. പല അപകടങ്ങളും ഉണ്ടാകുന്നത് ലഹരിപ്പുറത്താണെന്ന് ഓര്‍ക്കുക. ആഘോഷം അതിരുവിടുമ്പോള്‍ അതിന് വലിയ വിലയും കൊടുക്കേണ്ടി വരും.

നീന്തല്‍ അറിയില്ലെങ്കില്‍ വെള്ളത്തിലേക്ക് ഇറങ്ങാതിരിക്കുക. 




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0