"കൂടെയുണ്ട് കരുത്തേകാൻ " ; വിദ്യാഭ്യാസ രംഗത്തെ ബൃഹത്തായ പദ്ധതി #education_v.sivankutty_minister
By
Open Source Publishing Network
on
ജൂൺ 18, 2025
തിരുവനന്തപുരം: കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണാ സംവിധാനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് "കൂടെയുണ്ട് കരുത്തേകാൻ" എന്ന പേരിൽ ഒരു ബൃഹത്തായ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന വേളയിൽ മന്ത്രി വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നകൊണ്ട് സംസാരിച്ചു. സന്തോഷത്തോടെയും പ്രതീക്ഷയോടെയും പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ, എല്ലാ വിദ്യാർത്ഥികളെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കൗമാരത്തിന്റെ ആദ്യ ഘട്ടങ്ങളിലേക്ക് കടക്കുന്ന നമ്മുടെ കുട്ടികളെ പുതിയ യുഗം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ചരിത്ര ദൗത്യത്തിലേക്ക് കടക്കുന്നു. "കൂടെയുണ്ട് കരുത്തേകാൻ" എന്ന അഭിലാഷ പദ്ധതി കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും സമഗ്രമായ പിന്തുണാ സംവിധാനങ്ങൾ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യയുടെ വളർച്ചയും സാമൂഹിക മാറ്റങ്ങളും കുട്ടികളുടെ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ, സൈബർ സുരക്ഷാ ഭീഷണികൾ, അക്കാദമിക് സമ്മർദ്ദങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ അവർക്ക് നേരിടേണ്ടിവരുന്നു. ഈ വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടാനും ആരോഗ്യകരമായ ഒരു കൗമാരം കെട്ടിപ്പടുക്കാനും അവരെ പ്രാപ്തരാക്കുക എന്നതാണ് "കൂടെയുണ്ട് കരുത്തേകാൻ" പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കൂട്ടായ പ്രവർത്തനത്തിലൂടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ, ഓരോ കുട്ടിയുടെയും വ്യക്തിഗത വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദഗ്ധരുടെ സഹായത്തോടെയുള്ള കൗൺസിലിംഗ് സേവനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, സൈബർ സുരക്ഷാ അവബോധം, ജീവിത നൈപുണ്യ പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ പോസിറ്റീവ് മാറ്റത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിക്കും.
ഈ ദൗത്യം വിജയിപ്പിക്കുന്നതിന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് എന്തും തുറന്നു പറയാൻ കഴിയുന്ന ഒരു അന്തരീക്ഷം സ്കൂളുകളിലും വീടുകളിലും ഉണ്ടായിരിക്കണം. കുട്ടികളുടെ മനഃശാസ്ത്രം മനസ്സിലാക്കാനും ആവശ്യമായ പിന്തുണ നൽകാനും അധ്യാപകർക്ക് പരിശീലനം നൽകും. "കൂടെയുണ്ട് കരുത്തേകാൻ" പദ്ധതിയിലൂടെ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയും.
നമ്മുടെ പൊതുവിദ്യാലയങ്ങൾ പാഠപുസ്തക പരിജ്ഞാനം നൽകുന്ന സ്ഥലങ്ങളായി മാത്രമല്ല, കുട്ടികളെ സാമൂഹികമായും വൈകാരികമായും ബൗദ്ധികമായും വളർത്തുന്ന സ്ഥലങ്ങളായി മാറണം. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടെയാണ് ഈ ദൗത്യത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. "കൂടെയുണ്ട് കരുത്തേകാൻ" പദ്ധതി നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി മാറും. കുട്ടികൾക്ക് ശക്തിയും ആത്മവിശ്വാസവും നൽകി അവരെ മികച്ച പൗരന്മാരാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ആകെ 3,15,986 കുട്ടികൾ പ്ലസ് വണ്ണിന് പ്രവേശനം നേടി.