യുവാവിനെ കൊന്ന്‌ മൃതദേഹം ഫ്രീസറിലാക്കി#crime

  



  ഗുവാഹത്തി : പ്രണയ ബന്ധത്തിന്റെ പേരിലുള്ള തർക്കത്തെതുടർന്ന് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിലാക്കി. ത്രിപുര അ​ഗർത്തല ഇന്ദ്രാന​ഗർ സ്വദേശിയായ ശരീഫുൾ ഇസ്ലാം (24) ആണ് കൊല്ലപ്പെട്ടത്. അ​ഗർത്തലയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ധലായ് ജില്ലയിലെ ​ഗന്ധചേര മാർക്കറ്റിൽ നിന്നാണ് ഐസ്ക്രീം ഫ്രീസറിൽ വച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ ഡോ. ദിബാകർ സാഹ എന്നയാളെയും മറ്റ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.

ദിബാകർ സാഹയുടെ ബന്ധുവായ പെൺകുട്ടിയുമായി ശരീഫുൾ പ്രണയത്തിലായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം. ജൂൺ 8 മുതലാണ് ശരിഫുളിനെ കാണാതായത്. ജൂൺ 8 ന് വൈകുന്നേരം സൗത്ത് ഇന്ദ്രാനഗർ കബർഖല പ്രദേശത്തുള്ള ജോയ്ദീപ് ദാസിന്റെ വീട്ടിലേക്ക് ദിബാകർ സാഹ ശരിഫുളിനെ വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു.

ശരിഫുൾ എത്തിയപ്പോൾ ദിബാകറും കൂട്ടാളികളായ അനിമേഷ് യാദവ് (21), നബനിത ദാസ് (25) എന്നിവർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം രണ്ട് ദിവസം മുമ്പ് വാങ്ങിയ ഒരു ട്രോളി ബാഗിൽ പായ്ക്ക് ചെയ്തതായി പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ, ദിബാകറിന്റെ മാതാപിതാക്കളായ ദീപകും ദേബിക സാഹയും ഗന്ധചേരയിൽ നിന്ന് അഗർത്തലയിലെത്തി മൃതദേഹം അടങ്ങിയ ട്രോളി ബാഗ് എടുത്തുകൊണ്ടുപോയി. തുടർന്ന് മൃതദേഹം ഗന്ധചേര മാർക്കറ്റിലെ അവരുടെ കടയിലെ ഒരു ഐസ്ക്രീം ഫ്രീസറിൽ ഒളിപ്പിച്ചു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച രാത്രി ആറ് പ്രതികളെയും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി. കൊലപാതകം സ്ഥിരീകരിക്കുന്ന മൊബൈൽ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0