ന്യൂഡൽഹി: ഇനി മുതൽ ഡൽഹിയിൽ ഇന്ത്യൻ പൗരത്വത്തിന് തെളിവായി ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ സ്വീകരിക്കില്ല. പകരം വോട്ടർ ഐഡിയും പാസ്‌പോർട്ടുകളും സമർപ്പിക്കണമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം. കഴിഞ്ഞ ഒക്ടോബർ മുതൽ നടന്നുകൊണ്ടിരിക്കുന്ന വെരിഫിക്കേഷൻ കാമ്പയിനിൽ, പ്രത്യേകിച്ച് ബംഗ്ലാദേശികളും റോഹിംഗ്യകളും വ്യാജ ആധാർ കാർഡുകളും റേഷൻ കാർഡുകളും ഉപയോഗിച്ച് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
യുഎൻഎച്ച്സിആർ രേഖകൾ പോലും അവർ ഉപയോഗിക്കുന്നതിനാൽ, യഥാർത്ഥ ഇന്ത്യൻ പൗരത്വം ഉള്ളവരെ കണ്ടെത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യൻ പാസ്‌പോർട്ടും വോട്ടർ ഐഡിയും മാത്രമേ പൗരത്വ രേഖകളായി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുള്ളൂ.
ഡൽഹിയിലെ അനധികൃത കുടിയേറ്റക്കാരെ ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. ഡൽഹിയിൽ സംശയാസ്പദമായി കാണപ്പെടുന്നവരെ നിരീക്ഷിക്കാൻ പോലീസ് എല്ലാ ഡിസിപിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അവസാനത്തെ അനധികൃത കുടിയേറ്റക്കാരനെയും നാടുകടത്തുന്നതുവരെ കാമ്പയിൻ തുടരാനാണ് തീരുമാനം.
ഇതോടൊപ്പം ഡൽഹിയിലെ പാകിസ്ഥാൻ പൗരന്മാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഡൽഹി പോലീസ് തീരുമാനിച്ചു. ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഡൽഹിയിൽ 3,500 പാകിസ്ഥാൻ പൗരന്മാരുണ്ട്. ഇതിൽ 400 ലധികം പേർ അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് മടങ്ങിയതായി റിപ്പോർട്ടുണ്ട്.