രാജസ്ഥാനിലെ ബാർമർ, ജയ്സാൽമർ മേഖലകളിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ബാർമറിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ട എല്ലാവരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായതോടെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തികളും ശാന്തമായി. ജമ്മു, സാംബ, അഖ്‌നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിനുശേഷം, ഡ്രോണുകളൊന്നും കണ്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യവും നിലവിലുണ്ടെന്ന് സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുന്നു. മേഖലയിൽ വൈദ്യുതി മുടങ്ങിയിരിക്കുന്നു. ജമ്മു കശ്മീരിലെ സ്കൂളുകളും കോളേജുകളും ഇന്ന് മുതൽ തുറക്കും. അതിർത്തി ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ക്ലാസുകൾ ആരംഭിക്കും.
അതേസമയം, സുരക്ഷയുടെ ഭാഗമായി എയർ ഇന്ത്യയും ഇൻഡിഗോയും ഇന്ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കി.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ വെബ്‌സൈറ്റിലോ ആപ്പിലോ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദ്ദേശിച്ചു.