ഇടുക്കിയിലെ തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം മർദ്ദിച്ചു. തോപ്രാംകുടി സ്വദേശിയായ വിജേഷ് ആണ് ക്രൂരമായി മർദ്ദിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഒരു ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
നഗരത്തിലെ റോഡുകളിലൂടെ യുവാവിനെ പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റി-ഫോറിന് ലഭിച്ചിട്ടുണ്ട്. വിജേഷ് റോഡിൽ വീണതിനെത്തുടർന്ന് പ്രതി കമ്പി ഉപയോഗിച്ച് തലയിൽ അടിച്ചു. സംഭവത്തിൽ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോപ്രാംകുടിയിൽ ഇവർ സ്ഥിരം കുഴപ്പക്കാരാണെന്ന് നാട്ടുകാരും പോലീസും പറയുന്നു. സംഭവത്തിനുശേഷം, എല്ലാ പ്രതികളും എറണാകുളത്ത് ഒളിവിൽ പോയിരുന്നു. അവിടെ നിന്ന് മുരിക്കാശ്ശേരി പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിജേഷ് എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറയുന്നു.