കാലവർഷം ആരംഭിച്ചതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തി പെരിയാർ നദിയിലേക്ക് വെള്ളം തുറന്നുവിടാനാണ് തീരുമാനം. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവരും മറ്റ് ആവശ്യങ്ങൾക്കായി നദിയിൽ നിന്ന് ഇറങ്ങുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടയ്ക്കിടെ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു. ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ ആലുവ നഗരത്തിലും പരിസര പ്രദേശങ്ങളിലും ദേശീയ പാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡുകളിലും, തോട്ടക്കാട്ടുകര, മാർക്കറ്റ് സർവീസ് റോഡ്, ദേശീയപാതയിൽ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപമുള്ള റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.