തിരുവനന്തപുരം :
കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ ഇഡി ഉദ്യോഗസ്ഥർ പലരിൽ നിന്നും 30 കോടിയിലധികം കൈക്കൂലി വാങ്ങിയെന്നാണ് സൂചന. കശുവണ്ടി കർഷകനോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ട ഇഡി ഉദ്യോഗസ്ഥനും ഇടനിലക്കാർക്കുമെതിരെ വിജിലൻസ് കേസെടുത്തതിനെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത ഇഡി കേസുകളുടെ വിവരങ്ങളും വിജിലൻസ് ശേഖരിക്കുന്നുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ഇവരെ ബന്ധപ്പെടും.
പുതിയ പരാതിക്കാരുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. ഇഡിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2016 മുതൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് വിജിലൻസ് നിഗമനം.വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ട കേസിലെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും സംബന്ധിച്ച് സൈബർസെല്ലിൻ്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
കൂടുതൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.