തിരുവനന്തപുരം: സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷന്റെ രണ്ട് ഗഡുക്കൾ കൂടി അനുവദിച്ചു. ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. ഇതിനായി 1650 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. മെയ് മാസത്തെ പെൻഷനോടൊപ്പം ഒരു ഗഡു കുടിശ്ശികയും വിതരണം ചെയ്യും. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 3,200 രൂപ വീതം ലഭിക്കും. ക്ഷേമ പെൻഷൻ കുടിശ്ശികയുടെ 5 ഗഡുക്കൾ ഉണ്ടായിരുന്നു. അതിൽ രണ്ട് ഗഡുക്കൾ മാത്രമേ ശേഷിക്കുന്നുള്ളൂ.
സാമൂഹിക സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ ഒരു തുകയും നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ ഒരു തുകയും നൽകേണ്ടതില്ല.
പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ വീതം പ്രോത്സാഹനം സർക്കാർ നൽകുന്നുണ്ട്. അതിനാൽ, ഗുണഭോക്താക്കൾ വിതരണക്കാർക്ക് അധിക തുക നൽകേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.