പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണ് (73) അന്തരിച്ചു. വഴുതക്കാട് ഉദര ശിരോമണി റോഡിലെ ‘പിറവി’ എന്ന വസതിയിൽ വൈകിട്ട് അഞ്ചോടെയായിരുന്നു അന്ത്യം. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡൻ്റും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമാണ്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുണ്, കരുൺ അനിൽ.
സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തേക്കാട് ശാന്തികവാടത്തിൽ നടക്കും. മൃതദേഹം രാവിലെ 10 മുതൽ 12 വരെ വഴുതക്കാട് കലാഭവനിൽ പൊതുദർശനത്തിനു വച്ച ശേഷം വസതിയിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിൻ്റെ ജെ സി ഡാനിയേൽ അവാർഡ് ഷാജി എൻ കരുണിന് ദിവസങ്ങൾക്ക് മുമ്പ് സമ്മാനിച്ചിരുന്നു. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ
പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം
നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകൻ
എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി.
പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി
എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു