കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സൈബർ ആക്രമണത്തില്‍ കേസ്. ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നല്‍കിയ പരാതിയില്‍ കണ്ണപുരം പൊലീസാണ് കേസെടുത്തത്.
എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു പിന്നാലെയാണ് ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായത്.
നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ കുറ്റപ്പെടുത്തല്‍ പ്രസംഗത്തില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് ആരോപണം. സംഭവത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി ദിവ്യ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതില്‍ ഹരജി സമർപ്പിട്ടിട്ടുണ്ട്.
തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നും ജില്ലാ കലക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ അരുണ്‍ കെ. വിജയൻ പറഞ്ഞു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീതയ്ക്ക് നല്‍കിയ പരാതിയിലും അരുണ്‍ ഇത് ആവർത്തിച്ചു.