പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദിവ്യ ബോധപൂർവം യാത്രയയപ്പ് യോഗത്തിനെത്തി വ്യക്തിപരമായ കൊലപാതകം നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. എഡിഎം – കെ നവീൻ ബാബുവിൻ്റെ ആത്മഹത്യ കേരള മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു.
പ്രശാന്തൻ വിജിലൻസിന് നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നവീൻ ബാബുവുമായി ദിവ്യയ്ക്ക് കടുത്ത ശത്രുതയുണ്ടെന്ന് കുടുംബം കോടതിയിൽ വാദിച്ചിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പിപി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. എന്നാൽ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല. ടി വി പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. കളക്ടർ ക്ഷണിച്ചതിനാലാണ് വന്നതെന്ന് ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞു.
ട്രാൻസ്ഫർ ആയി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് മാറ്റിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പ് പാർട്ടിയിൽ നവീനെ വേദിയിലിരുത്തി അഴിമതിയാരോപണം ഉന്നയിച്ചത് പി.പി.ദിവ്യയാണ്. പെട്രോൾ പമ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിൽ നവീൻ ബാബുവിന് പങ്കുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പിപി ദിവ്യയുടെ വിമർശനം.