അബ്ദുൾ റഹീമിന് മോചനം; 20 വർഷത്തിന് ശേഷം നാട്ടിലേക്ക് #Abdul_Raheem_Release

Malayoram News Image
സൗദിയിലെ ജയിലിൽ 20 വർഷത്തെ തടവിന് ശേഷം കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് മോചനം. റിയാദിലെ ഇസ്‌കാൻ ജയിലിൽ കഴിഞ്ഞിരുന്ന റഹീമിന്റെ മോചനത്തിനുള്ള അന്തിമ ഉത്തരവും സൗദി വിടാനുള്ള ഫൈനൽ എക്സിറ്റ് രേഖയും ലഭ്യമായി. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഇതോടെ വിരാമമായി.

ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള സൗദി അധികൃതരുടെ നടപടി അബ്ദുൽ റഹീമിന് ജീവിതത്തിലേക്കുള്ള രണ്ടാം പിറവിയായി മാറി. അന്തരിച്ച മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും ഇളയമകനായ റഹീമിന് നാട്ടിലേക്ക് മടങ്ങാനുള്ള അവസാന നടപടിക്രമങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്.

സൗദിയിൽ ബുധനാഴ്ച ബലിപെരുന്നാൾ അവധിയാണെങ്കിലും, റഹീമിന്റെ മോചനത്തിനായുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്ചയോടെ റഹീം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തിനുള്ള ദിയാധനമായി 34.35 കോടി രൂപ നേരത്തെ തന്നെ റിയാദ് ക്രിമിനൽ കോടതി വഴി ഇന്ത്യൻ എംബസി കൈമാറിയിരുന്നു. 2024 മാർച്ച് അവസാനത്തിൽ ആരംഭിച്ച് ഏപ്രിൽ 12 വരെ മലയാളികളൊന്നടങ്കം നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഈ തുക കണ്ടെത്തിയത്.

2006 നവംബർ 28-നാണ് 26-ാം വയസ്സിൽ റഹീം റിയാദിലെത്തിയത്. ഡ്രൈവർ ജോലിയിൽ ഒരു മാസം പിന്നിടും മുൻപേ സ്പോൺസറുടെ രോഗബാധിതനായ മകൻ കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലടയ്ക്കപ്പെട്ടു. 2012-ൽ വധശിക്ഷ വിധിക്കപ്പെട്ട റഹീം കഴിഞ്ഞ വ്യാഴാഴ്ചയാണ് 20 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് മോചന ഉത്തരവും ഫൈനൽ എക്സിറ്റും ലഭിച്ചത്.


Hashtags: #AbdulRaheem #SaudiRelease #Freedom #അബ്ദുൾറഹീം #സൗദിമോചനം #നാട്ടിലേക്ക്
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0