കൊച്ചി:ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ ഇന്ന് യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തിൻ്റെയും സ്നേഹക്കൂട്ടായ്മയുടെയും ഓർമ്മകളാണ് വിശ്വാസിസമൂഹം പുതുക്കുന്നത്.
യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിൻ്റെ പുതിയ പാഠം ലോകത്തിന് നൽകിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് പാദക്ഷാളന കർമ്മം നടക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക കുർബാനകൾ അർപ്പിക്കും. വിശുദ്ധ വാരത്തിലെ പീഡാനുഭവ സ്മരണകളുടെ ഭാഗമായി നാളെ ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കും.
‘കടന്നു പോകൽ’ എന്നാണ് പെസഹാ എന്ന വാക്കിനർത്ഥം. ക്രിസ്തു തൻ്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചിരുന്നു. ഈ ദിനത്തിൻ്റെ ഓർമ്മ പുതുക്കലാണ് പെസഹാ വ്യാഴം. രാവിലെ കുർബാനക്ക് ശേഷം വൈകിട്ട് വരെ ദേവാലയങ്ങളിൽ ആരാധന ഉണ്ടാകും. രാത്രി വീടുകളിൽ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തും. അന്ത്യ അത്താഴത്തിൻ്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിർന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക.
christians around the world will celebrate maundy thursday with devout ceremonies today

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.