നെടുങ്കണ്ടം:നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി.ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും(70) മകൻ റെജിയുടെയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായുളള തിരച്ചിൽ പൊലീസ് ശക്തമാക്കി.
കാണാതായ മേരിയുടെ മകൾ ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങൾ തേടിയെങ്കിലും കൃത്യമായ മറുപടി സജി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് മേരിയുടെ മകൾ പൊലീസിൽ പരാതി നൽകിയത്. ഇരുവരെയും കാണാതായപ്പോൾ സജിയോട് നാട്ടുകാരും വിവരം തിരക്കിയിരുന്നു.
എന്നാൽ പരസ്പര വിരുദ്ധമായ മറുപടികളാണ് സജി നൽകിയത്. ഇതോടെ സംശയം തോന്നിയ നാട്ടുകാർ മേരിക്കുട്ടിയുടെ മകളെ വിവരമറിയിക്കുകയായിരുന്നു. സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പോലീസിനെ വിവരമറിയിക്കണമെന്നും ഇടുക്കി എസ്പി അറിയിച്ചു. കുടുംബ തർക്കമാണോ കൊലപാതകത്തിന് പിന്നിൽ എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
Suspicion that mother and son were killed and buried in Nedumkandam

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.