കോഴിക്കോട്:കൊയിലാണ്ടി ദേശീയപാതയിൽ പൊലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്കു പരുക്ക്. കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ആണ് അപകടം നടന്നത് . തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളി കോളേജിൽ നിന്ന് മലപ്പുറം എംഎസ്പിയിലേക്ക് പൊലീസുകാരുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് ഭാഗത്തേക്ക് പോയ ബസ്സും എതിർവശത്ത് വന്ന ലോറിയും രാത്രി 12.30 ന് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടേയും മുൻഭാഗം പൂർണ്ണമായും തകർന്നു . അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ 28 പേരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്എഫ്ആർഒ ഐ. ഷിജിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ ബി. ഹേമന്ദ്, ടി.കെ. ഇർഷാദ്, എൻ.പി. അനൂപ്, കെ.പി. നവീൻകുമാർ, ഐ. ഇന്ദ്രജിത്ത് എന്നിവര്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
A bus carrying policemen returning from election duty collided with a lorry in Koyilandy; 28 people injured

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.