ലോകമെങ്ങും ഇന്ന് ചെറിയ പെരുന്നാള്‍; പ്രാര്‍ത്ഥനകളില്‍ മുറിവേറ്റ ലോകവും #Eid al-Fitr
തിരുവനന്തപുരം: മുപ്പത് നാളത്തെ ആത്മീയ ശുദ്ധീകരണത്തിന് ശേഷം വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കുന്നു.വ്യാഴാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിലും ഗൾഫ് നാടുകളിലും ഒരേദിവസമാണ് പെരുന്നാൾ എത്തിയത്. പള്ളികളിലും ഈദ് ഗാഹുകളിലും നടക്കുന്ന പ്രത്യേക നമസ്കാരങ്ങളിൽ ആയിരങ്ങൾ പങ്കുചേരും. സ്നേഹത്തിൻ്റെയും ഒരുമയുടെയും സന്ദേശം പങ്കുവെച്ച് വിശ്വാസികൾ പരസ്പരം ഈദാശംസകൾ കൈമാറുകയാണ്.
ലോകം യുദ്ധസമാനമായ കലുഷിത സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തവണത്തെ പെരുന്നാൾ വന്നെത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പെരുന്നാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. സ്നേഹവും കാരുണ്യവും കൊണ്ട് മുറിവേറ്റ ലോകത്തിന് മരുന്നാകാൻ നമുക്ക് സാധിക്കണമെന്നും ലോകം സമാധാനത്തിൻ്റെ പുതുപുലരിയിലേക്ക് ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് ഇത് അതിജീവനത്തിൻ്റെ പെരുന്നാളാണ്. സംഘർഷങ്ങൾക്കിടയിലും ജനജീവിതം സ്തംഭിച്ചിട്ടില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ. യു.എ.ഇ.യിൽ പെരുന്നാൾ നമസ്‌കാരം മസ്ജിദുകൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിലെ ഈദ് ഗാഹുകളിലുള്ള ആഘോഷങ്ങളും ഒഴിവാക്കി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.