ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ് #Kasargod
കാസർഗോഡ് :ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മാവുങ്കാൽ ആശുപത്രിയിലെ ഡോക്ടർ ടി കെ ഷർമിനയുടെ പരാതിയിലാണ് ജീവനക്കാരനായ ജയകൃഷ്ണൻ, ആശുപത്രി ലാബ് ടെക്നിഷ്യൻ അഞ്ജലി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ജോലിയുമായി ബന്ധപ്പെട്ട് ശാസിച്ചതിനാണ് നായ്ക്കുരണപ്പൊടി വിതറിയതെന്ന് സൂചന.
കഴിഞ്ഞ ദിവസമാണ് സംഭവം. ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറിയ നിലയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. ഇരുവരെയും ജോലിസംബന്ധമായി ഡോക്ടർ ശകാരിച്ചിരുന്നതായി പറയുന്നു. ഇതാണു പ്രതികാരത്തിനു കാരണമായതെന്നു സൂചന.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.