ജുഡീഷ്യൽ അന്വേഷണം വേണം,സി.ജെ. റോയിയുടെ മരണം:കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി #CJ_Roy


തിരുവനന്തപുരം:കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ റോയ് തോക്കെടുത്ത് സ്വയം വെടിവെച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് മരണത്തിന് കാരണമായതെന്ന സി.ജെ. റോയിയുടെ സഹോദരൻ്റെ പരാതിയെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെങ്കിലും, പരിശോധനകളുടെ പേരിൽ ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. ഈ മരണം രാജ്യത്തെ നികുതി ഭരണസംവിധാനത്തിന് ഒരു കളങ്കമാണ്.
പൊലീസ് അന്വേഷണമുണ്ടെങ്കിലും,എല്ലാ വശങ്ങളും പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണം. സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തിൽ കേരളത്തിലെ ജനങ്ങളുടെ അഗാധമായ ദുഃഖം പങ്കുവയ്ക്കാനാണ് കത്തെന്നും അറിയിച്ചു.

അതേ സമയം സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നു. റോയിയുടെ ഡയറിയിൽ ആത്മഹത്യാ കുറിപ്പിന് സമാനമായ വിവരങ്ങളാണ് കണ്ടെത്തിയത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുണ്ട്. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടതായും ഡയറിയിൽ എഴുതിയിട്ടുണ്ട്. താൻ പണം നൽകാനുള്ളവരുടെ വിവരങ്ങളും ഇനി കമ്പനിയെ എങ്ങനെ നയിക്കണം എന്നും കുറിപ്പിലുണ്ട്. കുറെ കാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.

 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ റോയിയുടെ കുടുംബം ഉന്നയിച്ച ആരോപണം പ്രത്യേക അന്വേഷണ സംഘം തള്ളിയിരുന്നു. റോയ് മരിക്കുന്നതിന് മുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നാണ് കണ്ടെത്തൽ. കോൺഫിഡൻ്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് വ്യക്തമായത്. കഴിഞ്ഞ ദിവസം സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായിരുന്നു.

 CJ Roy death Judicial inquiry needed Chief Minister writes to Union Finance Minister

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0