കാഞ്ഞങ്ങാട് ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം #latestnews
കാഞ്ഞങ്ങാട്: പടന്നക്കാട്ട് വീടിനകത്ത് ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും 2,71,000 രൂപ പിഴയും വിധിച്ചു. കര്‍ണാടക കുടക് നാപോകിലെ സലീമിനാ(38)ണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാംപ്രതിയും സലീമിന്റെ സഹോദരിയുമായ സുഹൈബ(20)ക്ക് കോടതി ഒരു ദിവസം തടവും 1000 രൂപ പിഴയും വിധിച്ചു. കുട്ടിയുടെ കാതുകളില്‍ നിന്ന് സലീം ഊരിയെടുത്ത സ്വര്‍ണകമ്മലുകള്‍ വില്‍പ്പന നടത്താന്‍ സഹായിച്ചതിനാണ് സുഹൈബക്ക് ശിക്ഷ.
2024 മേയ് 15-ന് പുലർച്ചെ മൂന്ന് മണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അര കിലോമീറ്റർ അകലെയുള്ള വയലിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡനശേഷം കമ്മൽ ഊരിയെടുത്ത് കുട്ടിയെ വയലിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. പുലർച്ചെ പേടിച്ച് വിറച്ച പെൺകുട്ടി ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു. കുട്ടിയുടെ സ്വർണക്കമ്മൽ വിറ്റുകിട്ടിയ പണവുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവിൽ ആന്ധ്രാപ്രദേശിലുമെത്തിയ സലീമിനെ സംഭവം നടന്ന് ഒൻപതാം നാളിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ചുമത്തിയത്. പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ, അന്നത്തെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദാണ് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.