അമ്മയുടെ വാക്കുകേട്ട് അയാൾ എന്നെ ഇറക്കിവിട്ടു; പരീക്ഷാ ഹാൾ ടിക്കറ്റിൽ റീമയുടെ ആത്മഹത്യ കുറിപ്പ് #latest_news
പഴയങ്ങാടി: പഴയങ്ങാടി ചെമ്പല്ലിക്കുണ്ടിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ കത്തിൽ എഴുതിയിരിക്കുന്നത്.
"ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. എന്നെയും കുട്ടിയെയും അമ്മയുടെ വാക്കുകേട്ട് ഭർത്താവ് കമൽ രാജ് വീട്ടിൽനിന്ന് ഇറക്കിവിട്ടു. മകനെ അവർക്ക് വേണമെന്ന സമ്മർദം സഹിക്കാൻ പറ്റിയില്ല. എന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണ്. സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല,അമ്മ ജയിക്കണമെന്ന വാശികൊണ്ടാണ് ഭർത്താവ് കുഞ്ഞിനെ ആവശ്യപ്പെടുന്നത്.
അവർ എന്നോടു പോയി ചാകാൻ പറഞ്ഞു. ഭർതൃമാതാവ് എപ്പോഴും വഴക്കു പറയും. എന്നെയും ഭർത്താവിനെയും എപ്പോഴും തമ്മിൽ തല്ലിക്കും." - കുറിപ്പിൽ പറയുന്നു.
പിഎസ്‌സി പരീക്ഷയുടെ ഹാൾ ടിക്കറ്റിലെഴുതിയ കുറിപ്പാണ്
പുറത്തുവന്നത്. റീമയുടെ ആത്മഹത്യക്കു പിന്നാലെ, തന്റേയും കുഞ്ഞിന്റേയും മരണത്തിന് ഉത്തരവാദി ഭർത്താവും അദ്ദേഹത്തിന്റെ അമ്മയുമാണെന്ന റീമയുടെ വാട്സാപ്പ് സന്ദേശവും കണ്ടെടുത്തിരുന്നു. ഭർത്താവുമായി അകന്ന് റീമ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമ (30), മകൻ കൃശിവ് രാജ് (കണ്ണൻ - 3) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് അമ്മ മകനെയും കൊണ്ട് പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയത്.
ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് ചൊവ്വാഴ്ച വൈകിട്ട് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പഴയങ്ങാടി പൊലീസിൻ്റെ അന്വേഷണം നടക്കുകയാണ്.