രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ സോൻപ്രയാഗിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് കുടുങ്ങിയ 40 തീർഥാടകരെ രക്ഷപ്പെടുത്തി. കേദാർനാഥ് ധാമിൽ നിന്ന് മടങ്ങുകയായിരുന്നവരാണ് പ്രദേശത്ത് കുടുങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്)യുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
ബുധനാഴ്ച രാത്രി പത്തോടെ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അവശിഷ്ടങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടതോടെയാണ് തീർഥാടകർ വഴിയിൽ കുടുങ്ങിയത്. കേദാർനാഥ് യാത്രാ പാതയിലെ നിർണായക ഗതാഗത കേന്ദ്രമായ സോൻപ്രയാഗിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രാത്രിയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ മധ്യേന്ത്യ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി ആവശ്യപ്പെട്ടു. ഡൽഹിയിൽ തിങ്കളാഴ്ച രാവിലെ നേരിയ തോതിൽ മഴ ലഭിച്ചു. തുടർച്ചയായ മഴ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്.