തിരുവനന്തപുരം: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ സ്കൂൾതല കർമ്മപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ലഹരി എന്ന മാരക വിപത്തിനെതിരെ നാം ഇന്ന് ഒരു പോരാട്ടം ആരംഭിക്കുകയാണ്. കുട്ടികൾ ആണ് ഇതിൻ്റെ മുന്നണി പോരാളികളെന്ന് കർമ്മപദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ലഹരി കുട്ടികളെ വിഴുങ്ങുന്ന ഈ സാഹചര്യത്തിൽ ലഹരി വിരുദ്ധ പരിപാടികളുടെ ആവശ്യകത കൂടി വരികയാണ്. ലഹരി മഹാ വിപത്താണെന്ന് നമ്മുടെ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ഇരുട്ടിൻ്റെ ശക്തിയിൽ മറഞ്ഞിരിക്കുന്ന ആളുകൾ ഉണ്ട്. അവർ പല ശ്രമങ്ങളും നടത്തും. ആട്ടിൻ തൊലിട്ട ചെന്നായ്ക്കളെ പോലെ പല മുഖം മൂടിയിട്ട ആളുകൾ ഉണ്ട്. ഇവരെ കരുതിയിരിക്കണം എന്നതാണ് നിങ്ങൾ ചെയ്യേണ്ടതെന്ന് കുട്ടികളോടായി മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കാൻ ഇടയുള്ള ലഹരി ഉപയോഗത്തെ തടയാനുള്ള നിരവധി പദ്ധതിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ബോധവൽക്കരണത്തിനൊപ്പം കുട്ടികളെ പിന്തിരിപ്പിക്കാനുള്ള പ്രധാന ചുമതല അധ്യാപകർക്കാണ്. ഇതിനായി അധ്യാപകർക്കും പ്രത്യേക പരിശീല പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുട്ടികളുടെ ആരോഗ്യപരമായതും മാനസികാപരവുമായ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതല ആണെന്നും, അതിനാൽ അവരോട് അടുത്തിടപഴകുകയും അവർ ഒറ്റക്കല്ല കൂടെ ഉണ്ട് എന്ന ഉറപ്പ് അവർക്ക് ഉണ്ടാക്കേണ്ടത് മാതാപിതാക്കൾ ആണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ലഹരിയുടെ മറുവശത്തെ കുറിച്ച് കുട്ടികൾക്ക് ശരിയായ ബോധ്യം ഉണ്ടാകണം. അത് കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്കരണ വേദിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനും സ്കൂളുകളിൽ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. പൊതുസമൂഹം ഒന്നാകെ ക്യാമ്പയിനിൽ പൂർണമനസ്സോടെ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.