കോഴിക്കോട്: സ്വർണ്ണക്കട ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി പോലീസ് കമ്മിഷണര്‍ തൃശ്ശൂര്‍ പേരില്‍ച്ചേരി കൊപ്പുള്ളി ഹൗസില്‍ കെ എ സുരേഷ്ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജപ്തിനടപടി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായുള്ള കേസിൽ ഇയാൾക്കെതിരെ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഫെബ്രുവരി 15-ന് കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തത്.
സുരേഷ്ബാബുവിന്റെ ഭാര്യ തൃശ്ശൂര്‍ ചെറുവത്തേരി ശിവാജി നഗര്‍, കൊപ്പുള്ളി ഹൗസില്‍ വി പി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശക്തികുളങ്ങര ജയശങ്കറില്‍ ബാലചന്ദ്രക്കുറുപ്പ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.
കൊല്ലത്തെ എഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ അബ്ദുള്‍ സലാം നല്‍കിയ പരാതിയിലാണ് അന്വേഷം നടത്തിയത്. ബിസിനസ് ആവശ്യത്തിലേക്കായി കൊല്ലത്തും പാരിപ്പള്ളിയിലുമുള്ള ബാങ്കില്‍നിന്ന് 49.25 കോടി രൂപ അബ്ദുൾ സലാം ഓവര്‍ ഡ്രാഫ്റ്റ് ലോണായി എടുത്തിരുന്നു. ഇതിൽ ഒത്തു തീർപ്പ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
കടം തിരിച്ചടക്കാൻ കഴിയാതെ അബ്ദുൾ സലാം കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ടു. ഇതോടെ ബാങ്ക് എറണാകുളത്തെ കടംതിരിച്ചുപിടിക്കല്‍ ട്രിബ്യൂണലിനെ സമീപിച്ചു.
ജപ്തിനടപടികളിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ സുഹൃത്തും മൂന്നാംപ്രതിയുമായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് സലാം വിവരങ്ങൾ പറഞ്ഞു. അദ്ദേഹമാണ് സുരേഷ്ബാബുവിനെ സലാമിന് പരിചയപ്പെടുത്തിയത്. 52 കോടി രൂപയുടെ ബാധ്യത 25 കോടിയാക്കി കുറച്ചുകൊടുക്കാമെന്ന് ഇവര്‍ വാഗ്ദാനംചെയ്തു. ബാങ്കില്‍ മുന്‍കൂര്‍ അടയ്ക്കാനാണെന്നു പറഞ്ഞ് 2.51 കോടി രൂപ വാങ്ങി വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതി. 2023ലാണ് കേസിന് ആസ്പദമായ സംഭവം.
രണ്ടാംപ്രതിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചുകൊടുത്തത്. കേസ് പരിഹരിക്കാതെവന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വധിക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് നടപടി.