അഹമ്മദാബാദ്
ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിൽ കത്തിവീണ് 241 യാത്രക്കാരും എട്ടു മെഡിക്കൽ വിദ്യർഥികളുമടക്കം 249 പേർ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്‌ജിത(39)യും ദുരന്തത്തിൽപെട്ടു. . മരിച്ചവരിൽ 61 വിദേശികളും ഉള്‍പ്പെടുന്നു. ആകെയുള്ള 242 യാത്രക്കാരിൽ ഒരാൾമാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടകാരണം യന്ത്രത്തകരാറാണെന്നാണ് പ്രാഥമിക നിഗമനം.
വിമാനം അഹമ്മദാബാദ് മേഘാനി നഗറിലെ ബിജെ ഗവൺമെന്റ് മെഡിക്കൽ കോളേജ് സിവിൽ ആശുപത്രിയിലെ റെസിഡന്റ് ഡോക്‌ടർമാരുടെ ഹോസ്റ്റലിലേക്കാണ് തകർന്ന് വീണത്. ഇവിടെയുണ്ടായിരുന്ന എട്ടു മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്. എന്നാൽ മെ ഡി ക്കൽ വിദ്യർഥികളടക്കം 25 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. രാജ്യം കണ്ട രണ്ടാമത്തെ വലിയ വിമാനദുരന്തത്തിൽനിന്ന് യാത്രക്കാരിലൊരാളായ എ11 സീറ്റിലെ രമേഷ് വിശ്വാസ് കുമാറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 41 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയര്‍ന്നേക്കും. 230 യാത്രക്കാരും രണ്ടു പൈലറ്റും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കാനഡക്കാരനുമാണ്.