തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തും. പൂർണതോതിൽ പ്രവർത്തനക്ഷമമായ തുറമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുറമുഖത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം 7.50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരെ രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ 9.30 ന് രാജ്ഭവനിൽ നിന്ന് പാങ്ങോട് സൈനിക താവളത്തിലേക്കും അവിടെ നിന്ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തേക്കും പോകും.
10.30 ന് വിഴിഞ്ഞത്ത് എത്തുന്ന പ്രധാനമന്ത്രി മദർഷിപ്പ് എം.എസ്.സി സെലെസ്റ്റിനോ മറാസ്കയെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ച് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഹെലികോപ്റ്ററിൽ പാങ്ങോടിലേക്ക് മടങ്ങുന്ന അദ്ദേഹം രാജ്ഭവനിലേക്ക് പോകും. 12.30 ന് ഹൈദരാബാദിലേക്ക് പോകും.