ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, യാത്രക്കാർ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ ശക്തിപ്പെടുത്താനുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) ഉത്തരവ് കണക്കിലെടുത്ത്, സുഗമമായ ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവ ഉറപ്പാക്കാൻ എയർലൈനുകൾ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സന്ദർശകർ വിമാനത്താവളങ്ങളുടെ ടെർമിനൽ കെട്ടിടത്തിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി, എല്ലാ വിമാനങ്ങൾക്കും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനകളും നിർബന്ധമാക്കിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരെയും അവരുടെ ഹാൻഡ് ലഗേജുകളും വീണ്ടും പരിശോധിക്കുന്നതിനുള്ള ഒരു രീതിയാണിത്. പ്രാഥമിക സുരക്ഷാ പരിശോധനകൾക്ക് പുറമേയാണിത്.
ജമ്മുവിനെയും പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള സൈനിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പരാജയപ്പെടുത്തിയതിന് ശേഷമാണ് ബിസിഎഎസ് നിർദ്ദേശം.
സംഘർഷത്തെ തുടർന്ന് രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിട്ടു. ഇതോടെ വ്യാഴാഴ്ച ആഭ്യന്തര വിമാനക്കമ്പനികൾക്ക് 430 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. ബുധനാഴ്ച 300 ലധികം വിമാനങ്ങൾ റദ്ദാക്കി.