ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ട് ഇന്ത്യ തുറന്നു. വ്യാഴാഴ്ച മൂന്ന് ഷട്ടറുകൾ തുറന്നു. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാലാണ് ഷട്ടറുകൾ തുറന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കർഷകർക്ക് പ്രധാന ജലസ്രോതസ്സാണ് ചെനാബ്.
ഹിമാചൽ പ്രദേശിൽ നിന്ന് ആരംഭിച്ച് ജമ്മു കശ്മീരിലൂടെ ഒഴുകി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് പ്രവേശിക്കുന്ന നദി പിന്നീട് സത്‌ലജ് നദിയിൽ ചേരുന്നു. പാകിസ്ഥാനിലെ താണ്ട, ജലാൽപൂർ, ക്വാദിരാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾ നദിയുമായി അടുത്ത ബന്ധം പുലർത്തുന്നു. അതിൽ നിന്നുള്ള വെള്ളം നിരവധി കനാലുകളിലൂടെ രവി നദിയിലേക്ക് ഒഴുക്കിവിടുന്നു.
ജലനിരപ്പിൽ അപ്രതീക്ഷിതമായ വർദ്ധനവ് നദിയുടെ തീരത്ത് താമസിക്കുന്നവരെ ബാധിച്ചേക്കാം. ബാഗ്ലിഹാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും വ്യാഴാഴ്ച രാവിലെ തുറന്നു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു ജല ഉടമ്പടി മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഷട്ടറുകൾ തുറന്നതെന്നും ആരോപിക്കപ്പെടുന്നു.