ന്യൂഡൽഹി: സൈന്യത്തിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ നൽകുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ 2020 ലെ വിധിയിൽ കേണൽ സോഫിയ ഖുറേഷിയുടെ നേട്ടങ്ങളും പരാമർശിക്കപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിൽ നടത്തിയ 'ഓപ്പറേഷൻ സിന്ദൂര'ത്തെക്കുറിച്ച് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
2020 ഫെബ്രുവരി 17 ലെ വിധിന്യായത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായ എക്സർസൈസ് ഫോഴ്‌സ് 18 ൽ കരസേനാ സംഘത്തെ നയിക്കുന്ന ആദ്യ വനിതയാണ് കേണൽ സോഫിയ എന്ന് പറയുന്നു. കരസേനയുടെ സിഗ്നൽ കോർപ്സിലെ ഉദ്യോഗസ്ഥയായ സോഫിയ 2006 ൽ കോംഗോയിൽ നടന്ന യുഎൻ സമാധാന പരിപാലന ദൗത്യത്തിലും പങ്കെടുത്തിരുന്നു. സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിന് കേണൽ സോഫിയ നൽകിയ സേവനങ്ങളെ സുപ്രീം കോടതി പ്രശംസിച്ചു.
അന്ന് ലെഫ്റ്റനന്റ് കേണലായിരുന്ന സോഫിയ ഖുറേഷിയെ കൂടാതെ, സൈന്യത്തിൽ ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള മറ്റ് ചില വനിതാ ഓഫീസർമാരുടെ നേട്ടങ്ങളും സുപ്രീം കോടതി എടുത്തുകാണിച്ചിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായത്തിൽ ലെഫ്റ്റനന്റ് കേണൽ അനുവന്ദന ജഗ്ഗി, മേജർ മധുമിത, മേജർ ഗോപിക അജിത് സിംഗ് പവാർ, മേജർ മധു റാണ, ക്യാപ്റ്റൻ അശ്വിനി പവാർ തുടങ്ങിയവരുടെ നേട്ടങ്ങളും പരാമർശിക്കപ്പെട്ടു.
ഷോർട്ട് സർവീസ് കമ്മീഷനിൽ സ്ത്രീകൾക്കുള്ള സേവന കാലാവധി പത്ത് വർഷമാണ്. ഇത് നാല് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അതനുസരിച്ച്, സ്ത്രീകൾക്ക് പരമാവധി ലെഫ്റ്റനന്റ് കേണൽ റാങ്കിലേക്ക് മാത്രമേ എത്താൻ കഴിയൂ. എന്നിരുന്നാലും, പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ഏത് സ്ഥാനത്തും എത്താമെന്ന് സുപ്രീം കോടതി വിധിച്ചു.