ഡൽഹി: പാകിസ്ഥാനെതിരെ ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധിയെയും സമീപിക്കും. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്തണമെന്ന് ആവശ്യപ്പെടും. പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് എഫ്‌എടിഎഫിനോട് ആവശ്യപ്പെടും. അതേസമയം, പാകിസ്ഥാൻ ലാൻഡ്-ടു-ലാൻഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ ഒരുങ്ങുന്നതായി ഇന്ത്യയ്ക്ക് സൂചന ലഭിച്ചു. അടുത്ത ആഴ്ച പരീക്ഷണം നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരീക്ഷണം ഒരു പ്രകോപനമായി കാണുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേസമയം, ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചുവെന്ന പാകിസ്ഥാൻ മാധ്യമങ്ങളുടെ ആരോപണങ്ങൾ കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളി. ഇന്ത്യയുടെ റാഫേൽ ജെറ്റുകൾ അതിർത്തി കടന്ന് പാക്കിസ്ഥാൻ വ്യോമസേന അവരെ നേരിടാൻ തുടങ്ങിയപ്പോൾ മടങ്ങിയെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങളിലെ പ്രചാരണം. ഭയം മൂലമാണ് പാകിസ്ഥാൻ തെറ്റായ പ്രചാരണം നടത്തുന്നതെന്ന് സർക്കാർ പറയുന്നു. പ്രധാനമന്ത്രി തിരിച്ചടിക്കാൻ ഇന്ത്യൻ സേനയ്ക്ക് പൂർണ്ണ അവകാശം നൽകിയതിനെത്തുടർന്ന് പാകിസ്ഥാൻ കൂടുതൽ സൈനികരെയും ഉപകരണങ്ങളെയും അതിർത്തിയിലേക്ക് അയച്ചു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ അധിനിവേശ കശ്മീർ സന്ദർശിച്ചിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി തിരച്ചിൽ 11-ാം ദിവസവും തുടരുന്നു. അനന്ത്‌നാഗ് മേഖല കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചതാണോ എന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്നതും തുടരുകയാണ്. ശ്രീനഗറിലും മറ്റ് സ്ഥലങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.