ഡൽഹി: പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് യുദ്ധസാഹചര്യത്തെ നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിൽ ആയിരത്തിലധികം മദ്രസകൾ അടച്ചുപൂട്ടി. സ്കൂൾ ക്യാമ്പുകളിൽ ആളുകൾക്ക് പരിശീലനം നൽകുന്നുണ്ട്. അതേസമയം, കരയിൽ നിന്ന് കരയിലേക്ക് വിക്ഷേപിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു. ഇത് പ്രകോപനമായി കണക്കാക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അതേസമയം, പാകിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്താൻ ലോകബാങ്കിനോടും ഐഎംഎഫിനോടും ആവശ്യപ്പെടാനും ഇന്ത്യ തീരുമാനിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഏത് ആക്രമണത്തിനും പാകിസ്ഥാൻ തയ്യാറെടുക്കുകയാണ്. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങൾ കൊണ്ടുവന്ന് സൈനിക വിന്യാസം വർദ്ധിപ്പിച്ച ശേഷം, പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ആക്രമണം ഉണ്ടായാൽ എങ്ങനെ ജാഗ്രതയോടെ പെരുമാറണമെന്ന് അവർ വിശദീകരിക്കുന്നു. പ്രഥമശുശ്രൂഷ എങ്ങനെ നൽകണമെന്നും അവർ വിശദീകരിക്കുന്നു. രണ്ട് മാസത്തേക്ക് ഭക്ഷണം സംഭരിക്കാൻ പാകിസ്ഥാൻ സൈന്യം ഗ്രാമീണരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ, കരയിൽ നിന്ന് കരയിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാനും പാകിസ്ഥാൻ ഒരുങ്ങുന്നു. അടുത്ത ആഴ്ചയോടെ പരീക്ഷണം നടക്കുമെന്ന സൂചനകൾ ഇന്ത്യക്ക് ലഭിച്ചു. ഈ നീക്കത്തെ പ്രകോപനമായി ഇന്ത്യ കണക്കാക്കും.
അതേസമയം, ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചുവെന്ന പാക് മാധ്യമങ്ങളിലെ വാർത്ത വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്ത്യയുടെ റാഫേൽ ജെറ്റുകൾ അതിർത്തി കടന്ന് പാക് വ്യോമസേന അവരെ നേരിടാൻ തുടങ്ങിയപ്പോൾ തിരിച്ചെത്തിയെന്നതാണ് പാക് മാധ്യമങ്ങളിലെ പ്രചാരണം. ഭയം മൂലമാണ് പാകിസ്ഥാൻ വ്യാജ പ്രചാരണം നടത്തുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാൻ പ്രധാനമന്ത്രി ഇന്ത്യൻ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതിനെത്തുടർന്ന്, കൂടുതൽ സൈനികരെയും ഉപകരണങ്ങളെയും പാകിസ്ഥാൻ അതിർത്തിയിലേക്ക് അയച്ചു. പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീർ കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീർ സന്ദർശിച്ചിരുന്നു.