കാക്കനാട്: ''അച്ഛൻ ഡെപ്യൂട്ടി തഹസിൽദാരായി ജോലിചെയ്യുന്ന ആലപ്പുഴ കളക്ടറേറ്റിൽ അസി. കളക്ടറായി ചുമതലയേൽക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മാതൃജില്ല ലഭിക്കില്ലല്ലോ? തൊട്ടടുത്ത ജില്ലയായ എറണാകുളം അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കാൻ കഴിഞ്ഞതിൽ സന്തോഷം'' - അപകടത്തിൽ വലതു കൈ നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ ഐഎഎസ് കൈപ്പിടിയിലൊതുക്കിയ പാർവതി ഗോപകുമാർ എറണാകുളത്തെ അസി. കളക്ടർ കസേരയിലിരുന്ന് ഇക്കാര്യം പറയുമ്പോൾ വാക്കുകളിൽ അഭിമാനത്തിൻ്റെ തിളക്കമുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ എറണാകുളം കളക്ടർ എൻ.എസ്.കെ. ഉമേഷിനെ കണ്ട ശേഷമാണ് ചുമതലയേറ്റത്. അമ്പലപ്പുഴ സ്വദേശിനിയായ പാർവതി 2024-ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്. ഏഴിൽ പഠിക്കുമ്പോൾ പിതാവ് കെ.എസ്. ഗോപകുമാറിനൊപ്പം ഇരുചക്രവാഹനത്തിൽ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാൻ പോകുമ്പോഴാണ് വാഹനാപകടത്തിൽ പെട്ട് വലതുകൈ ഏറ്റത്.
നഷ്ടപ്പെട്ടതിനെ ഓർത്ത് നിരാശപ്പെടാതെ കൈകൊണ്ട് കാര്യങ്ങൾ ചെയ്തുപഠിച്ചു. സ്ലേറ്റിൽ ഇടതുകൈകൊണ്ട് എഴുതാൻ പഠിച്ചു. ഇതിനിടയിൽ കൃത്രിമ കൈയും ഘടിപ്പിച്ചു. പ്ലസ്ടു ഹ്യൂമാനിറ്റീസിൽ മുഴുവൻ മാർക്കും വാങ്ങി ജയിച്ച പാർവതി, ഇബംഗളൂരുവിൽ നാഷണൽ ലോ സ്‌കൂളിൽ നിന്ന് 2021-ൽ നിയമബിരുദം നേടി. ഇതിനിടെ ആലപ്പുഴ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ഓഫീസിൽ ഇൻ്റേൺഷിപ്പിന് അവസരം ലഭിച്ചതോടെയാണ് ഉള്ളിൽ ഐഎഎസ് മോഹം പൂവിട്ടത്. രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് കൂടെപ്പോന്നു. മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി, കേരള കേഡറിൽ ചേർന്ന് പാർവതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസി. കളക്ടർ ആയി നിയമിച്ചത്. ഈ നിയമനവും പരിശീലനത്തിൻ്റെ ഭാഗമാണ്.
കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ്. നായരാണ് പാർവതിയുടെ അമ്മ. സഹോദരി രേവതി ഗോപകുമാർ തിരുവനന്തപുരം ഐസറിൽ വിദ്യാർത്ഥിനിയാണ്. പാർവതി പുതിയ പദവിയിൽ ചുമതലയേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ കുടുംബാംഗങ്ങളും കളക്ടറേറ്റിൽ എത്തിയിരുന്നു.