ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരുമരണം. മഹാദേവപുരയിൽ വീടിന്റ മതിലിടിഞ്ഞുവീണ് മുപ്പത്തിയഞ്ചുകാരി മരിച്ചു. കനത്ത മഴയെ തുടർന്ന് കുതിർന്നുകിടന്ന മതിൽ ഇടിഞ്ഞുവീണാണ് മരണം സംഭവിച്ചത്. ജോലിക്ക് പോകുംവഴിയായിരുന്നു മതിൽ ഇടിഞ്ഞുവീഴുന്നത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് മരിച്ച ശശികല.
കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിൽ കനത്ത മഴയാണുള്ളത്. പ്രധാന റോഡുകളിലും നഗരത്തിലെ അണ്ടർ പാസുകളിലും വെള്ളം നിറഞ്ഞതിനാൽ വൻ ഗതാഗത തടസമാണ് സ്ഥലത്തുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ 15 മുതൽ 20 സെന്റീമീറ്റർ വരെ മഴ ലഭിച്ചു, ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. റെസിഡൻഷ്യൽ ലെ ഔട്ടുകൾ ഒറ്റപ്പെട്ടു . സിൽക്ക് ബോർഡ് ജംഗ്‌ഷൻ , കോറമംല , ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമാണ്. റോഡുകളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി.
ഐഎംഡി സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിൽ ശാഖകളോ മുഴുവൻ മരങ്ങളോ പോലും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ, മഴക്കാലത്ത് മരങ്ങൾക്കടിയിൽ അഭയം തേടരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്.