തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തിൽ മഴ അതിശക്തമായിരിക്കുകയാണ്. കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
അതിനിടെ കനത്ത മഴയിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് വെള്ളയിൽ ഹാർബറിനടുത്ത് മത്സ്യബന്ധനത്തിനുപോയി തിരിച്ചുവരികയായിരുന്ന തോണിമറിഞ്ഞ് ഒരാൾ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയയാണ് മരിച്ചത്. കടൽ ക്ഷുഭിതമായപ്പോൾ തോണി തിരമാലയിൽ മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇടിമിന്നലിലും മണ്ണിടിച്ചിലിലും വീടുകളിൽ കേടുപാടുകൾ സംഭവിച്ചു.