പാലക്കാട്: മരണപ്പെട്ടെന്ന് സ്വയം വാർത്ത കൊടുത്തു പത്രത്തിൽ പ്രസിദ്ധീകരിച്ച് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയസ്ഥാപനത്തിൽ നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ മയാലിൽ വീട്ടിൽ സജീവ് എം.ആറിനെയാണ് കൊടെെക്കനാലിൽ നിന്ന് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. 2024-ലാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത നൽകി. അതിന് ശേഷം ഒളിവിൽ പോയി.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി, സബ് ഇൻസ്‌പെക്ടർ അനുരാജ് എം എച്ച്, എസ്ഐ സത്യൻ എസ് , എസ്.സി.പി.ഒ രഞ്ജിത്ത് , സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ഇതേ തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണങ്ങൾ നടന്നുവരികയാണ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.