മുംബൈ: മഹാരാഷ്ട്രയില്‍ ഏറെ ചര്‍ച്ചയായ വൈഷ്ണവി ഹഗവാനെയുടെ സ്ത്രീധന മരണക്കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയും അറസ്റ്റിലായി. വൈഷ്ണവിയുടെ ഭര്‍ത്താവ് ശശാങ്ക് ഹഗവാനെയുടെ ബിസിനസ് പങ്കാളിയായ നിലേഷ് ചവാനെയാണ് പുണെ പിംപ്രി ചിഞ്ച്വാഡ് ക്രൈംബ്രാഞ്ച് സംഘം നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പിടികൂടിയത്. ഇയാളെ ഉടന്‍ പുണെയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
വൈഷ്ണവിയുടെ മരണത്തിന് പിന്നാലെ ശശാങ്കിന്‍റെയും വൈഷ്ണവിയുടെയും ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് നിലേഷിന്റെ കസ്റ്റഡിയിലായിരുന്നു. മേയ് 19-ന് കുഞ്ഞിനെ വിട്ടുകിട്ടാനായി വൈഷ്ണവിയുടെ മാതാപിതാക്കള്‍ നിലേഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കുഞ്ഞിനെ നല്‍കാതെ വീട്ടില്‍നിന്ന് അടിച്ചോടിക്കുകയും ചെയ്തു.
ഇതോടെയാണ് വൈഷ്ണവിയുടെ മാതാപിതാക്കളുടെ പരാതിയിൽ ശശാങ്ക് ഹഗവാനെയുടെ സുഹൃത്ത് നിലേഷ് ചവാനെതിരേയും പോലീസ് കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍പോയി. ഇതിനിടെ, പോലീസ് ഇടപെട്ട് മേയ് 22-ന് കുഞ്ഞിനെ വൈഷ്ണവിയുടെ മാതാപിതാക്കള്‍ക്ക് കൈമാറി.
പൂണെയില്‍നിന്ന് മുങ്ങിയ നിലേഷ് ചവാന്‍ ആദ്യം റായ്ഗഢിലേക്കും അവിടെനിന്ന് മുംബൈയിലേക്കുമാണ് പോയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വിവിധ വാഹനങ്ങള്‍ മാറിക്കയറി ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ എന്നിവിടങ്ങളിലെത്തി. ഇവിടെനിന്ന് നേപ്പാളിലേക്ക് കടന്നു. നേപ്പാളിലെ ഒരാളുടെ സഹായത്തോടെ അവിടെ പുതിയ സിംകാര്‍ഡും സ്വന്തമാക്കി. ഇതിനിടെ, വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് സംഘം ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. തുടര്‍ന്ന് പ്രതി നേപ്പാളില്‍നിന്ന് തിരികെ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലേക്ക് വരുന്നുണ്ടെന്നവിവരം ലഭിച്ചതോടെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു.