അസാമിലെ ആറ് ജില്ലകളിലായി തുടർച്ചയായ മഴയിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അഞ്ച് മരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് അഞ്ച് മരണം റിപ്പോർട്ട് ചെയ്തതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കം 10,000 ത്തിലധികം ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. വടക്കുകിഴക്കൻ മേഖലയിലെ പല ഭാഗങ്ങളിലും കനത്ത മഴ കാരണം സംസ്ഥാനം ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നും 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ നിന്നാണ് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം,തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ 17 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട്, ഗതാഗത തടസ്സം തുടങ്ങിയ നിരവധി വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
തിരുവള്ളൂർ, കോയമ്പത്തൂർ, നീലഗിരി, തെങ്കാശി, ഡിണ്ടിഗൽ, തേനി, തൂത്തുക്കുടി, ശിവഗംഗൈ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, രാമനാഥപുരം, തിരുനെൽവേലി, തിരുപ്പൂർ, കന്യാകുമാരി, ചെന്നൈ എന്നീ നഗരങ്ങളെയാണ് നിലവിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.