അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 25 മരണം. നിരവധി പേർക്ക് പരിക്കേറ്റു. 5000 അധികം കെട്ടിടങ്ങൾ തകർന്നതാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെൻ്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു.
സെൻ്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 മുതൽ 2.50 വരെ ഇടയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോർട്ട്. നഗരത്തിലെ മൃഗശാലകളും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. സെൻ്റ് ലൂയിസ് മൃഗശാലയ്ക്ക് ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗ്രേറ്റ് ലെക്സ് മേഖലയിലെ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
മിസൗറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ കാര സ്‌പെൻസർ പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സെൻ്റിനൽ ക്രിസ്ത്യൻ പള്ളിയുടെ ഒരു ഭാഗം തകർന്നുവീണു.