അത്യാഡംബര കാറുകൾ ഇറക്കുമതി നടത്തി നൂറ് കോടിയുടെ കസ്റ്റംസ് നികുതി വെട്ടിപ്പ് നടത്തിയ കാർ ഷോറൂം വ്യാപാരി അറസ്റ്റിൽ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വില പകുതിയോളം കാണിച്ച് വൻവെട്ടിപ്പ് നടത്തിയ ഹൈദരാബാദ് ആസ്ഥാനമായുള്ള കാർ വ്യാപാരി ബഷാറത്ത് ഖാനെ ഗുജറാത്തിൽവെച്ചാണ് പിടികൂടിയത്.
കാറിൻ്റെ വില കുറച്ചു കാണിക്കാൻ ഇയാൾ വ്യാജരേഖകൾ ഉണ്ടാക്കിയതായി ഡി.ആർ.ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻ്റ്‌സ്) വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇയാൾ വില കൂടിയ കാറുകൾ ഇറക്കുമതി ചെയ്തത്. കാറുകൾ ദുബായ്, ശ്രീലങ്ക വഴിയാണ് എത്തിച്ചിരുന്നത്. ഇവിടെവെച്ച് ലെഫ്റ്റ് ഹാൻ്റ് ഡ്രൈവിംഗ് സിസ്റ്റം മാറ്റി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി വലതുവശത്തേക്ക് മാറ്റിയിരുന്നു.
ദുബായിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴാണ് ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ച് കസ്റ്റംസ് ഡ്യൂട്ടി കുറച്ചിരുന്നത്. ഹമ്മർ ഐവി, കാഡിലാക് എസ്കലേഡ്, റോൾസ് റോയ്‌സ്, ലെക്‌സസ്, ലിങ്കൺ നാവിഗേറ്റർ തുടങ്ങിയ മുപ്പതിലധികം ആഡംബര വാഹനങ്ങളാണ് ഇതുവരെ ഇറക്കിയിട്ടുള്ളത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാർക്കായി ഇയാൾ ഏജൻ്റുമാരേയും നിയമിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.