മൂന്നാം എന്‍ഡിഎ ഗവര്‍ണ്മെന്റിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റിൽ കേരളവും പ്രതീക്ഷയിലാണ്. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, മുണ്ടക്കൈ-ചൂരൽമല പുനരുദ്ധാരണം, മനുഷ്യ-വന്യജീവി സംഘർഷം എന്നിവയ്ക്കുള്ള പ്രത്യേക പാക്കേജാണ് സംസ്ഥാനം മുന്നോട്ട് വച്ചത്.
സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കുറച്ചതും നികുതി കുറച്ചതും മൂലം സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇതര സംസ്ഥാനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ല എന്നതും കേരളത്തോടുള്ള സമീപനത്തെ വ്യക്തമാക്കുന്നതാണ്. ഇത് പരിഹരിക്കാൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിൻ്റെ പ്രധാന ആവശ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ തുടർ വികസനത്തിന് 5000 കോടി. കൂടാതെ, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് സ്കീമിൽ നിലപാടിൽ മാറ്റം പ്രതീക്ഷിക്കുന്നു.
മുണ്ടക്കൈ-ചൂരൽമല പുനരുദ്ധാരണത്തിന് 2000 കോടി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ 4500 കോടി. തീരദേശ ശോഷണം പരിഹരിക്കാൻ 11,650 കോടി. മനുഷ്യ-വന്യജീവി സംഘർഷ പരിഹാര പദ്ധതികൾക്ക് 1000 കോടി. കേരളത്തിൻ്റെ പ്രത്യേക പാക്കേജ് ആവശ്യം ഇങ്ങനെ പോകുന്നു. കേരളത്തിൻ്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണം. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിൻ്റെ 25 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്. ഇതിനായി എടുത്ത കിഫ്ബി വായ്പാ തുക സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ചതിൻ്റെ പ്രതിസന്ധി പരിഹരിക്കണം. ഇതിനായി 6000 കോടി രൂപ അധിക വായ്പയെടുക്കാൻ അനുവദിക്കണം.
സർക്കാർ സ്ഥാപനങ്ങളും കമ്പനികളും എടുത്ത വായ്പകൾ സംസ്ഥാനത്തിൻ്റെ കടമെടുക്കൽ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നിലപാട് പരിഷ്കരിക്കണം. ജിഎസ്ടി നഷ്ടപരിഹാര സമ്പ്രദായം തുടരണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. നെല്ല് സംഭരണ കേന്ദ്രങ്ങളുടെ വിഹിതം 75 ശതമാനമായി ഉയർത്തണം. ഇവയ്‌ക്കെല്ലാം പുറമെ എയിംസ്, സിൽവർലൈൻ പദ്ധതി, അങ്കമാലി-ശബരി, തലശ്ശേരി-മൈസൂർ റെയിൽവേ ഉൾപ്പെടെയുള്ള മുൻകാല ആവശ്യങ്ങളും ഇത്തവണയും കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.