ഡ്രൈവിംഗ് ടെസ്റ്റ് പഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ 13 ദിവസത്തെ സമരത്തിന് ശേഷം ചർച്ചയ്ക്ക് തയാറായി സർക്കാർ.
ഡ്രൈവിങ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാർ ചർച്ചയ്ക്കു വിളിച്ചു.മന്ത്രിയുടെ ചേംബറിൽ നാളെ വൈകിട്ട് മൂന്നിനാണു ചർച്ച. ഈ മാസം 23 ന് സിഐടിയുവുമായി ചർച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.
ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചർച്ച ചെയ്യാനുള്ള തീരുമാനം.മന്ത്രി ചർച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സിഐടിയു പിന്നോട്ട് പോയത്.എന്നാൽ ഈ ഉറപ്പിൽ വിശ്വാസമർപ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.പരിഷ്കരണം പിൻവലിക്കാൻ ഡ്രൈവിങ് സ്‌കൂളുകൾ നൽകിയ ഹർജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്.ഈ വിധിയും നിർണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.
ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചർച്ച വിളിച്ചിരിക്കുന്നത്.