‘റിമാൽ’ ചുഴലിക്കാറ്റ് ; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.... #Cyclone

 


തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി, മിന്നൽ, കാറ്റ് തുടങ്ങിയവയോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദമായി മാറി. തുടർന്ന് വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ചു വെള്ളിയാഴ്ചയോടെ മധ്യ
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായും തുടർന്ന് ബംഗ്ലാദേശ് -സമീപ പശ്ചിമ ബംഗാൾ തീരത്ത് തീവ്ര ചുഴലിക്കാറ്റായി ഞായർ വൈകിട്ടോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടുജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ചുവപ്പ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
MALAYORAM NEWS is licensed under CC BY 4.0