ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു ... #Crime_News

 


തൃശൂർ കരുവന്നൂരിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്ന് തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി പവിത്രനാണ് മുറ്റിച്ചൂരിലെ വീട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് രൂപ ചില്ലറ ഇല്ലാത്തതിന് 500 രൂപ നല്‍കിയതിനാണ് കണ്ടക്ടർ പവിത്രനെ മർദ്ദിച്ചത്.

ഏപ്രിൽ രണ്ടിന് തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്താ ബസിലാണ് സംഭവം. കരുവന്നൂർ രാജ കമ്പനിക്ക് സമീപത്തു നിന്നാണ് പവിത്രൻ ബസിൽ കയറിയത്. ബംഗ്ലാവിനു സമീപം കെ.എസ്.ഇ.ബി. ഓഫീസിൽ വൈദ്യുതി ബില്ലടയ്ക്കാൻ പോവുകയായിരുന്നു. ആദ്യം 10 രൂപ കൊടുത്തെങ്കിലും ബസ് ചാർജ് 13 രൂപയാണെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ കാശില്ലാത്തതിനാൽ 500 രൂപ കൊടുത്തു. കണ്ടക്ടർ തിരിച്ച് 480 രൂപ നൽകി. ബാക്കി തുകയെ ചൊല്ലി ഇരുവരും തർക്കിച്ചു. ഇതിനിടയിൽ പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പും കഴിഞ്ഞിരുന്നു. പുത്തൻതോട് സ്റ്റോപ്പിൽ ബസ് നിർ ത്താൻ തുടങ്ങിയപ്പോൾ ഇറങ്ങാൻ ശ്രമിച്ച പവിത്രനെ ഊരകം സ്വദേശിയായ കണ്ടക്ടർ രതീഷ് പിന്നിൽനിന്ന് ചവിട്ടി. നിയന്ത്രണം വിട്ട് തലയിടിച്ചു വീണ പവിത്രന് ആഴത്തിൽ മുറിവേറ്റു. വീണുകിടന്ന പവിത്രന്റെ തല പിടിച്ച് കണ്ടക്ടർ കല്ലിൽ ഇടിച്ചു. സംഭവം കണ്ട നാട്ടുകാരാണ് കണ്ടക്ടറെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇദ്ദേഹത്തെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേക്കും മാറ്റി.
പരിക്ക് ഗുരുതരമായതിനാൽ 14ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തിൽ കണ്ടക്ടർ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്.

MALAYORAM NEWS is licensed under CC BY 4.0