ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബൽസാര (34)യെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സ്വന്തം കാറിന്റെ പിൻസീറ്റിലാണ് വൈശാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാലിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് വൽസാദിൽ നിന്ന് 12 കിലോമീറ്റർ അകലെ പാർ നദിയുടെ തീരത്ത് കാറിനുള്ളിൽ ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് വൈശാലിയെന്ന് തിരിച്ചറിഞ്ഞത്. ഗായികയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാൽ സ്ഥലത്ത് സംഘർഷം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ലെന്നും വസ്ത്രത്തിൽ ചുളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ കൊലപാതകം സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 6.45നാണ് വൈശാലി വീട്ടിൽ നിന്ന് ഇറങ്ങിയത്. അയ്യപ്പക്ഷേത്രത്തിന് സമീപം സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് ഭർത്താവിനോട് പറഞ്ഞു. ഗിറ്റാറിസ്റ്റ് ഹിതേഷ് ബുൽസാരയെയാണ് വൈശാലി വിവാഹം കഴിച്ചത്. 2011ൽ വിവാഹിതരായി.രണ്ട് കുട്ടികളുണ്ട്.