തളിപ്പറമ്പ്: ചെത്ത് തൊഴിലാളികളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ ടാപ്കോസിനെതിരെ ഉയർന്ന ആരോപണങ്ങൾ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് സിപിഐഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി നൽകിയ വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് രേഖാമൂലം രേഖപ്പെടുത്തി അന്വേഷണസംഘം മടങ്ങിയതായും അദ്ദേഹം പറഞ്ഞു.
രണ്ടര മണിക്കൂർ നീണ്ട പരിശോധനയിൽ സ്ഥാപനത്തിലെ നാല് കമ്പ്യൂട്ടറുകളും ജീവനക്കാരുടെ മൊബൈൽ ഫോണുകളും പൊലീസ് പരിശോധിച്ചു. പരിശോധനയ്ക്കിടെ ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കാനോ വിളിക്കാനോ അനുവദിച്ചിരുന്നില്ലെന്നും വ്യക്തമാക്കുന്നു. ഇത്രയും പരിശോധന നടത്തിയിട്ടും ഒരു തെളിവുപോലും ലഭിക്കാത്തത് ആരോപണങ്ങൾ വ്യാജമാണെന്നതിന് തെളിവാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ ആരോപണങ്ങൾ ആവർത്തിച്ചാണ് യുഡിഎഫ് സ്ഥാനാർഥി പ്രവർത്തിച്ചതെന്നും സിപിഐഎം ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി സ്ഥാപനത്തെയും പാർട്ടിയെയും അപമാനിക്കാൻ ശ്രമിച്ചതാണിതെന്നും പ്രസ്താവനയിൽ പറയുന്നു.
ദീർഘകാലം സഹപ്രവർത്തകരോടൊപ്പം പ്രവർത്തിച്ച വ്യക്തിയായിട്ടും മനസാക്ഷിക്കു നിരക്കാത്ത കള്ളപ്പരാതികൾ ഉയർത്തുന്ന നിലയിലേക്ക് യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ അധപതിച്ചതായി സിപിഐഎം ആരോപിച്ചു. പരാജയഭീതിയും രാഷ്ട്രീയ നിലപാട് മാറ്റത്തിന്റെ ജാള്യവും മറയ്ക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉയർത്തുന്നതെന്നും ഏരിയ കമ്മിറ്റി വിമർശിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.