ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിൽ വൻ പ്രകമ്പനമാണ് ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഫിലിപ്പീൻസ് തീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ തെക്കും മലേഷ്യയിലെ സബയിൽനിന്ന് 1000 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ബിതുങ്, ടെർനേറ്റ് നഗരങ്ങളിൽ 10 മുതൽ 20 സെക്കൻഡ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇന്തോനേഷ്യൻ ദേശീയ ദുരന്ത ഏജൻസി ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി.
പ്രഭവകേന്ദ്രത്തിൻ്റെ 1000 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിംഗ് സെൻ്റർ മുന്നറിയിപ്പ് നൽകി. ഗുവാം, ജപ്പാൻ, മലേഷ്യ, പാപ്പുവ, ന്യൂ ഗിനിയ, ഫിലിപ്പീൻസ്, തായ്‌വാൻ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. ഇന്ത്യൻ തീരങ്ങൾക്ക് മുന്നറിയിപ്പ് ഇല്ല.
ഭൂചലനത്തിൻ്റെ ആഘാതത്തിൽ വടക്കൻ സുമാത്രയിലെയും സമീപ ദ്വീപുകളിലെയും ചില കെട്ടിടങ്ങൾക്ക് വിള്ളലുകളും കേടുപാടുകളും സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും നടക്കുന്ന റിങ് ഓഫ് ഫയർ മേഖലയിലാണ് ഇന്തോനേഷ്യൻ സ്ഥിതി ചെയ്യുന്നത്. അതിനാല് പ്രകൃതിക്ഷോഭങ്ങള് ഇവിടെ പതിവാണ്.
Powerful earthquake shakes Indonesia; 7.4 magnitude on Richter scale, one dead

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.