ദില്ലി:അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നല്‍കാന്‍ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക ആവശ്യമായ ബാധ്യതയില്ല സാക്ഷ്യപത്രം ഇന്ന് കേരള ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.
കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡൽഹിയിൽ എത്തിയത്. ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താൻ ഇതുവരെ കെ സുധാകരൻ തയ്യാറായിട്ടില്ല. എംകെ രാഘവൻ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ എത്തി. അനുനയത്തിന് വിവിധ കോണുകളിൽ നിന്ന് ശ്രമം നടത്തുമ്പോഴും കെ സുധാകരൻ വഴങ്ങാൻ തയ്യാറായിട്ടില്ല. എംപിമാർ മത്സരിക്കേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം. കഴിഞ്ഞദിവസം ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ, സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്നതിലാണ് ഉദ്വേഗം നിലനിൽക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം അക്കാര്യം തീരുമാനമായേക്കും. എഐസിസി പുറത്തിറക്കുന്ന പട്ടികയിൽ കെ. സുധാകരൻ്റെ പേര് ഇല്ലെങ്കിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും. മണ്ഡലത്തിൽ ചെറു ഗ്രൂപ്പുകളായി യോഗങ്ങൾ വിളിക്കാനും സുധാകരൻ നിർദ്ദേശിച്ചിട്ടുണ്ട്.
കണ്ണൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ. സുധാകരൻ കടുത്ത പ്രതിഷേധത്തിലേക്ക് ഒരുങ്ങുന്നതായാണ് സൂചന. ഇന്ന് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ തുറന്നു പറയാൻ നീക്കം. സുധാകരൻ്റെ പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തെ അനുനയിപ്പിക്കാൻ വീണ്ടും രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരുന്നു.
K Sudhakaran set to contest in Assembly election 2026.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.