കൊച്ചി:ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളില്‍ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്.
1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടു. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചതായി കണ്ടെത്തൽ.
ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വന്‍ തുക ബാങ്കിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെ സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക നിക്ഷേപിക്കപ്പെട്ടു.
നിക്ഷേപം നടത്തിയവരിൽ ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തെ മറ്റ് ജീവനക്കാർ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. മാളികപ്പുറം മേൽശാന്തി മാത്രം ഏകദേശം നാല്പത്തിയാറര ലക്ഷം രൂപ നിക്ഷേപിച്ച റിപ്പോർട്ടിൽ പറയുന്നു.
ഭക്തർ കൊണ്ടുവരുന്ന പൂജാ സാധനങ്ങൾ, നാണയ തുട്ടുകൾ, നോട്ടുകൾ തുടങ്ങി പല രീതിയിലാണ് പണം സംബന്ധിച്ചതെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്.
Vigilance finds that transactions worth crores were made by Shantis and Devaswom employees during the Sabarimala Mandal period

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.