ഭക്തർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർ ശബരിമലയുടെ താൽപര്യം സംരക്ഷിക്കുന്നില്ലെന്നും പമ്പയിൽ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ എന്തിനാണ് ഈ സംഗമം എന്നാണ് ചിലർ ചോദിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനാണ് ഈ സംഗമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധുര, തിരുപ്പതി മാതൃകയിൽ ശബരിമലയെ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ സ്വീകാര്യത സാർവത്രികമാക്കാൻ. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനം നടപ്പാക്കാനും ലക്ഷ്യമിടുന്നു.
ഇത്രയും കാലം നടത്താതിരുന്ന സംഗമം എന്തിനാണ് ഇപ്പോൾ നടത്തുന്നതെന്ന് ചിലർ ചോദിക്കുന്നു. ഇത് തടയാൻ ചിലർ കോടതിയെ സമീപിച്ചതിൽ ഖേദമുണ്ട്. വിശ്വാസ ശുദ്ധിയല്ല അവരെ പ്രേരിപ്പിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഇതിനുള്ള മറുപടി. ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുകൊടുത്ത് സർക്കാർ താഴെയിറങ്ങണമെന്നാണ് ചിലരുടെ വാദം. അവർക്ക് വസ്തുത മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുത്ത് സർക്കാർ ഇറങ്ങിപ്പോകണമെന്ന വാദവും ഉയർന്നു. മുൻകാലങ്ങളിൽ ക്ഷേത്രങ്ങൾ വിശ്വാസികളുടെ കൈകളിലായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബോർഡുകളും ഭരണ സംവിധാനങ്ങളും എങ്ങനെ നിലവിൽ വന്നു? അങ്ങനെയാണ് ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെട്ടത്.
ക്ഷേത്ര വരുമാനത്തിൽ നിന്ന് ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല. എന്നാൽ, ക്ഷേത്രങ്ങളുടെ വികസനത്തിന് സർക്കാർ ഭണ്ഡാരത്തിൽ നിന്ന് പണം നൽകുന്നു. സംഗമത്തിൽ ഉന്നയിക്കുന്ന നിർദേശങ്ങൾക്ക് അതീവ പ്രാധാന്യം നൽകി മുന്നോട്ടു കൊണ്ടുപോകും. നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു. ബഹുമുഖമായ ഇടപെടൽ ആവശ്യമാണ്. ശബരിമലയുടെ സ്വീകാര്യത സാർവത്രികമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.